കേന്ദ്ര മന്ത്രിമാര്‍ക്ക് 15 പേഴ്‌സണല്‍ സ്റ്റാഫുകള്‍ മാത്രം; ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ച് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റതിന് ശേഷം പ്രഥമ പരിഗണന നല്‍കിയത് ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിലായിരുന്നു. കേരള സര്‍ക്കാര്‍ രാഷ്ട്രീയക്കാരേയും ബന്ധുക്കളേയും തങ്ങളുടെ ജീവനക്കാരായി നിയമിക്കാന്‍ മത്സരിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ മികച്ച തീരുമാനം. ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ചതിലൂടെ ചെലവ് 20% വരെ കുറയുകയും ചെയ്തിട്ടുണ്ട്.

2014 മേയ് 26ലെ ഉത്തരവു പ്രകാരം, കാബിനറ്റ് റാങ്കുള്ള മന്ത്രിക്കു പോലും പരമാവധി 15 ജീവനക്കാരെ മാത്രമേ അനുവദിക്കൂ. സഹമന്ത്രിമാര്‍ക്കു 13 പേരെ നിയമിക്കാം. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു ഡപ്യൂട്ടേഷനില്‍ എത്തുന്നവരാണു ഭൂരിപക്ഷവുമെന്നതിനാല്‍ അവര്‍ക്കു മാതൃവകുപ്പില്‍ നിന്നുള്ള പെന്‍ഷന്‍ ലഭിക്കും. അല്ലാതെയുള്ള നിയമനങ്ങള്‍ക്ക് അതതു തസ്തികയ്ക്ക് അനുസരിച്ചു കേന്ദ്ര ജീവനക്കാരുടേതിനു തുല്യമായ ശമ്പളം ലഭിക്കും. പെന്‍ഷനുള്‍പ്പെടെ മറ്റാനുകൂല്യങ്ങള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് കേന്ദ്രമന്ത്രിമാരുടെ ജീവനക്കാരുടെ എണ്ണം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്നിടത്ത് ജീവനക്കാരുടെ എണ്ണം 50ല്‍ നിന്ന് 25 ആക്കി. പ്യൂണും ക്ലറിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെയാണിത്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്കും ചെലവു ചുരുക്കല്‍ നടപടി നീണ്ടപ്പോള്‍ 15% ജീവനക്കാര്‍ കുറഞ്ഞു.