തീക്കളി ഉടൻ അവസാനിപ്പിച്ചില്ലെങ്കില്‍ അതവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കുമെന്ന് കെ. സുധാകരന്‍

ആക്രമണ വിധേയമായ വീടുകളിൽ കേറി പോലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജ് ഇലക്ഷൻ തോറ്റതിൻ്റെ പേരിൽ കെഎസ് യു ക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേയെന്ന് കെ. സുധാകരന്‍ ചോദിക്കുന്നു. തീക്കളി ഉടൻ അവസാനിപ്പിച്ചില്ലെങ്കില്‍ അതവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്റെ കുറിപ്പ് :

ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജ് ഇലക്ഷൻ തോറ്റതിൻ്റെ പേരിൽ കെഎസ് യു ക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേ? അക്രമികൾക്ക് കൂട്ടുനിൽക്കാനാണോ കാക്കിയുമിട്ട് കേരള പോലീസ് നടക്കുന്നത്?

ആക്രമണ വിധേയമായ വീടുകളിൽ കേറി പോലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയാണ്. പോലീസിൻ്റെ തണലിലാണ് സിപിഎം ഗുണ്ടാവിളയാട്ടം നടത്തുന്നത്. ഇത് നീതിരഹിതവും പക്ഷപാതപരവുമായ സമീപനമാണ്. അർദ്ധരാത്രിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ കേറി തെരുവു ഗുണ്ടകളെ ഓർമിപ്പിക്കുന്ന വിധത്തിൽ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്ന ചില പോലീസ് ഏമാൻമാരുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ കണ്ടു.

ഡിജിപിയും ഡിഐജിയുമടക്കം ഉന്നത പോലീസുദ്യോഗസ്ഥരോട് സിപിഎം ഗുണ്ടകളെയും പോലീസിനെയും നിലയ്ക്കു നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കേസിൽ അകത്താക്കിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തിറക്കിയിരിക്കും. സിപിഎമ്മിനോടും കേരള പോലീസിനോടും കൂടി പറയുകയാണ്, ശാസ്താംകോട്ടയിൽ നിങ്ങൾ നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കും.