കോവിഡ് ബാധിച്ച് 14 മാസമായിട്ടും രോഗമുക്തി നേടാതെ 58 കാരൻ; ഇതുവരെ പരിശോധിച്ചത് 78 തവണ

അങ്കാറ: കോവിഡ് ബാധിച്ച് 14 മാസമായിട്ടും രോഗമുക്തി നേടാതെ 58 കാരൻ. തുർക്കി സ്വദേശിയായ മുസാഫർ കായസനാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടാതെ കഴിയുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 78 തവണയാണ് ഇദ്ദേഹം കോവിഡ് പരിശോധന നടത്തിയത്. എന്നാൽ ഇതുവരെ കോവിഡ് നെഗറ്റീവായിട്ടില്ല. 2020 ലാണ് ഇദ്ദേഹം രോഗബാധിതനാകുന്നത്. ഗുരുതര നിലയിലായ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു ആദ്യം ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ചികിത്സയെ തുടർന്ന് അന്ന് രോഗം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളെ അദ്ദേഹം അതിജീവിക്കുകയായിരുന്നു.

നിലവിൽ അദ്ദേഹത്തിന് മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടുന്നില്ല. ഇതുവരെ കോവിഡ് നെഗറ്റീവ് ആയില്ലെന്നതാണ് ആകെയുള്ള പ്രശ്‌നം. കോവിഡ് ബാധിച്ച ശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്. എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തുമെങ്കിലും നെഗറ്റീവാകുന്നില്ല. ഇതുവരെ കോവിഡ് നെഗറ്റീവാകുന്നില്ലെന്നതിനാൽ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

അസ്വസ്ഥതകൾ വിട്ടുമാറിയെങ്കിലും വൈറസിന് ശരീരത്തിൽ നിന്ന് വിട്ടു പോകാനാകില്ലെന്നാണ് മുസാഫർ പറയുന്നത്. തുർക്കിയിൽ മാത്രമല്ല, ലോകത്തിൽ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നും ഏറ്റവും കൂടുതൽ കാലം വൈറസ് ബാധിച്ച വ്യക്തിയ മുസാഫറായിരിക്കുമെന്നാണ് ഡോക്ടർമാരുടെ അവകാശവാദം.

കോവിഡ് ബാധിച്ച് രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷമെ വാക്‌സിൻ സ്വീകരിക്കാവൂ എന്നതിനാൽ അദ്ദേഹത്തിന് ഇപ്പോഴും വാക്‌സിൻ സ്വീകരിക്കാനും കഴിഞ്ഞിട്ടില്ല.