സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാനുള്ള പദ്ധതിയില്‍ ഇന്ത്യക്കൊപ്പം കൈകോര്‍ത്ത്‌ ഓസ്‌ട്രേലിയയും സിംഗപ്പൂരും

ന്യൂഡല്‍ഹി: സമുദ്രത്തില്‍ വര്‍ധിച്ചു വരുന്ന മാലിന്യങ്ങളെ നീക്കാനുള്ള ഇന്ത്യയുടെ സംയുക്ത പരിശ്രമത്തിന് സഹായം നല്‍കാനൊരുങ്ങി ഓസ്ട്രേലിയയും സിംഗപ്പൂരും. കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ കൂടുതല്‍ രാജ്യങ്ങളെ സഹകരിപ്പിച്ചു കൊണ്ട് സമുദ്രതീരത്തും സമുദ്രത്തിലും നിറയുന്ന പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായി നീക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ത്രിരാഷ്ട്ര സമ്മേളനത്തിലാണ് സമുദ്രതീര സംരക്ഷണം ഉറപ്പു വരുത്താന്‍ തീരുമാനമായത്.

മൂന്ന് രാജ്യങ്ങളും മാലിന്യം സമുദ്രത്തിലേക്ക് കലരാതിരിക്കാന്‍ എന്തു ചെയ്യണമെന്നതില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ഇന്തോപസഫിക് മേഖലയിലെ സമുദ്ര തീരമേഖല നിരന്തര നിരീക്ഷണ സംവിധാനമാണ് രൂപപ്പെടുത്തുക. നിരീക്ഷണത്തിന് സാങ്കേതിക സംവിധാനങ്ങളും ഉപഗ്രഹ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും എല്ലാവരും അംഗീകരിച്ചു. വിവിധ മേഖലകളാക്കി തിരിച്ച് പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാനും തീരുമാനമായി.വെര്‍ച്വലായി നടന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, പോളിത്തീന്‍ നിര്‍മ്മാര്‍ജ്ജന രംഗത്തെ വിദഗ്ധര്‍, നയതീരുമാനം എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സമുദ്ര മലിനീകരണം ഇല്ലാതാക്കുന്നത്‌ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ശില്പശാല 2022 ഫെബ്രുവരി 14,15 തീയതികളില്‍ ഭാരത സര്‍ക്കാര്‍ സംഘടിപ്പിരുന്നു. പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുടെ മികച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ആശയവിനിമയ സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ ഉണ്ടായി. സമുദ്ര മാലിന്യങ്ങള്‍ സംബന്ധിയായി തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ചോദ്യങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും അതിനുപകരിക്കുന്ന അതി നൂതന സംവിധാനങ്ങള്‍ തിരിച്ചറിയുന്നതിനും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് ശില്പശാല വഴികാട്ടിയായി.