ഐഎസ്എല്‍: ഗോവയെ വീഴ്ത്തി എടികെ

പനാജി: ഐഎസ്എല്‍ മത്സരത്തില്‍ എഫ്സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍. എടികെ. നാല് ഷോട്ടുകളുതിര്‍ത്തപ്പോള്‍ നിര്‍ഭാഗ്യത്തിനാണ് മന്‍വീറിന് ഹാട്രിക് നഷ്ടമായത്. മന്‍വീര്‍ സിംഗ് ആണ് ഹീറോ ഓഫ് ദ് മാച്ച്. മന്‍വീര്‍ സിംഗിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് എടികെ മോഹന്‍ ബഗാന്‍ കളത്തിലിറങ്ങിയത്. ഓര്‍ട്ടിസിനെ സ്ട്രൈക്കറാക്കി എഫ്സി ഗോവയും 4-2-3-1 ശൈലി സ്വീകരിച്ചു. ജിഎംസി സ്റ്റേഡിയത്തില്‍ കിക്കോഫായി മൂന്നാം മിനുറ്റില്‍ തന്നെ മന്‍വീര്‍ എടികെയെ മുന്നിലെത്തിച്ചു. ലിസ്റ്റണ്‍ കൊളാക്കോയുടേതായിരുന്നു അസിസ്റ്റ്. ലിസ്റ്റണിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു മന്‍വീര്‍.

24-ാം മിനുറ്റില്‍ എടികെ മിഡ്ഫീല്‍ഡര്‍ ദീപക് താങ്രി മഞ്ഞക്കാര്‍ഡ് കണ്ടു. പിന്നാലെ ഗോവയ്ക്ക് സുവര്‍ണാവസരങ്ങള്‍ കിട്ടിയെങ്കിലും ഓര്‍ട്ടിസിന് വലയിലെത്തിക്കാനായില്ല. 34-ാം മിനുറ്റില്‍ അന്‍വര്‍ അലിയുടെ തകര്‍പ്പന്‍ ഷോട്ട് അമരീന്ദര്‍ രക്ഷപ്പെടുത്തി. പിന്നാലെ മൈതാനത്തെ ഫ്‌ലഡ്ലൈറ്റ് കളി അല്‍പമൊന്ന് രസംകൊല്ലിയാക്കി. ആദ്യപകുതി എടികെയുടെ ലീഡോടെ അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയുടെ തുടക്കവും കേങ്കേമമായി.

രണ്ടാംപകുതിയിലും തുടക്കത്തില്‍ തന്നെ മന്‍വീര്‍ ഗോള്‍ പേരിലാക്കി. രണ്ടാംപകുതിയാരംഭിച്ച് 14-ാം സെക്കന്‍ഡില്‍ റോഡ്രിഗസിന്റെ അസിസ്റ്റില്‍ മന്‍വീര്‍ ലക്ഷ്യം കാണുകയായിരുന്നു. തൊട്ടുപിന്നാലെ ഹാട്രിക് തികയ്ക്കാന്‍ മന്‍വീറിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ധീരജിന്റെ ജാഗ്രത ഗോവയുടെ രക്ഷയ്ക്കെത്തി. പിന്നാലെ ഗോവന്‍ മധ്യനിരതാരം ഗ്ലാന്‍ മാര്‍ട്ടിനസ് മഞ്ഞക്കാര്‍ഡ് കണ്ടു. മന്‍വീര്‍ സിംഗ് ഹാട്രിക് തികയ്ക്കുമോ എന്നതില്‍ മാത്രമായി പിന്നീടുള്ള ആകാംക്ഷയെങ്കിലും 79-ാം മിനുറ്റില്‍ ഒളിംപിക് ഗോളിനുള്ള അവസരം ലിസ്റ്റണ്‍ കൊളാക്കോയ്ക്ക് നിര്‍ഭാഗ്യം കൊണ്ട് നഷ്ടമായി.