ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പര നാളെ തുടങ്ങും

കൊല്‍ക്കത്ത: ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ തുടക്കം. രോഹിത് ശര്‍മ നായകനായ ഇന്ത്യ, ഏകദിന പരമ്പര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മത്സരത്തിനിറങ്ങുന്നത്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ, റുതുരാജ് ഗെയ്കവാദോ രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളിയായേക്കും.

വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക. വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിച്ചതായും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, പരമ്പരയില്‍ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ താരം കളിക്കില്ല. സുന്ദറിന് പകരമായി കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയി, എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നര്‍മാര്‍. ഐസിസി ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും വിന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്.