ഉക്രൈനെ വളഞ്ഞ് റഷ്യ; 48 മണിക്കൂറിനുള്ളില്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്‌

മോസ്‌കോ: 48 മണിക്കൂറിനുള്ളില്‍ റഷ്യ ഉക്രൈനെ ആക്രമിച്ചേക്കുമെന്ന് യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് റഷ്യ ഇന്നലെയും ഉക്രൈന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയും പൗരന്മാര്‍ക്ക് എകെ 47 തോക്കുകള്‍ ഉപയോഗിച്ച് ആയുധ പരിശീലനം നല്‍കുന്നുമുണ്ട്. പ്രായമേറിയവര്‍ക്കും സൈനികര്‍ പരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ ഉക്രൈന്‍ പുറത്തു വിട്ടു. ഇതിനിടെ ഉക്രൈനെ വളയുന്ന രീതിയില്‍, ക്രിമിയ, പടിഞ്ഞാറന്‍ റഷ്യ, ബലാറസ് എന്നിവിടങ്ങളില്‍ റഷ്യ കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്.

നിരവധി രാജ്യങ്ങളുടെ എംബസികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഉക്രൈനില്‍ അടച്ചുപൂട്ടുകയും, ജീവനക്കാരോട് നാട്ടിലെത്താനും നിര്‍ദേശം നല്‍കി. പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിരവധി രാജ്യങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ 48 മണിക്കൂറിനുള്ളില്‍ യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി റഷ്യയുമായി മറ്റൊരു ചര്‍ച്ചക്ക് കൂടി ഉക്രൈന്‍ മുന്‍കൈയെടുക്കുന്നതായി വാര്‍ത്തകളുണ്ട്.

അതേസമയം, ഉക്രൈന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ ഇടപെടുമെന്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ബൈഡന്‍ ഉറപ്പ് നല്‍കി. സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടണും അറിയിച്ചു. റഷ്യയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ് മോസ്‌കോയിലെത്തി. അധിനിവേശം നടത്തരുതെന്നും ശ്രമമുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യയെ അറിയിക്കും.