സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവില്‍

എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സമ്മേളനം. പ്രകടന റാലികള്‍ ഒഴിവാക്കിയിട്ടുണ്ട്. സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കാനും തീരുമാനമായി.

പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും. സാഹചര്യം അനുകൂലമായാല്‍ കൂടുതല്‍ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ് പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് വേദിയില്‍ മാറ്റം വരുത്തിയത്. കൊവിഡ് പ്രതിസന്ധി ഉള്‍ക്കൊണ്ടും മാനദണ്ഡങ്ങള്‍ പാലിച്ചും സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി രാഘവന്‍ നഗറില്‍ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും അറിയിച്ചു.