യുദ്ധത്തിനൊരുങ്ങി റഷ്യ; പിന്തിരിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തില്‍ ബോറിസ് ജോണ്‍സണ്‍

മോസ്‌കോ: വ്‌ളാഡിമിര്‍ പുട്ടിന്റെ റഷ്യന്‍ സൈന്യം ഉക്രെയിന്‍ അതിര്‍ത്തികടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതോടെ ബോറിസ് ജോണ്‍സണ്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് റഷ്യയെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്. ബുധനാഴ്ച്ച മിസൈലുകളും ബോംബുകളും വര്‍ഷിച്ചുകൊണ്ടായിരിക്കും റഷ്യ യുദ്ധം ആരംഭിക്കുക എന്നാണ് ഇന്നലെ അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ പെന്റഗണില്‍ വിശദീകരിച്ചതെന്ന് ചില വിശസനീയ കേന്ദ്രങ്ങള്‍ പറയുന്നു. അതിനുശേഷമായിരിക്കും കരയുദ്ധം ആരംഭിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഏതടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുന്നത് എന്ന് ഉക്രെയിന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലെന്‍സ്‌കി ചോദിച്ചു. റഷ്യന്‍ ആക്രമണത്തെ കുറിച്ച് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകള്‍ ആരുടെയെങ്കിലും കൈയി ഉണ്ടെങ്കില്‍ അത് ഉക്രെയിനുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെലെന്‍സ്‌കി ബൈഡനുമായി ഇന്നലെ ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചു. റഷ്യന്‍ ആക്രമണം ഉണ്ടായാല്‍ സത്വര പ്രതികരണം ഉറപ്പു നകിയ ബൈഡനോട് ആക്രമണത്തെ ചെറുക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട അയുധങ്ങളും ധനസഹായവും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. അതേസമയം, ഉക്രെയിന് കൂടുതല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബ്രിട്ടന്‍. പക്ഷെ, അതേസമയം, റഷ്യ ബുധനാഴ്ച്ച ഉക്രെയിന്‍ ആക്രമിക്കും എന്നകാര്യം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്ന കാര്യം സ്ഥിരീകരിക്കാന്‍ പെന്റഗണ്‍ വക്താവ്ജോണ്‍ കിര്‍ബി തയ്യാറായിട്ടില്ല.

പാശ്ചാത്യ ശക്തികള്‍ എത്രമാത്രം സമ്മര്‍ദ്ദം റഷ്യയ്ക്ക് മേല്‍ ചുമത്തുന്നുവോ റഷ്യ അത്രയും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും എന്നാണ് സ്വീഡനിലെ റഷ്യന്‍ അംബാസിഡര്‍ വിക്ടര്‍ ടാരിന്‍സെവ് പറഞ്ഞത്. ഇന്ന് ഒട്ടുമിക്ക കാര്യങ്ങളിലും സ്വയം പര്യാപ്തത നേടിയ രാജ്യമാണ് റഷ്യ എന്നും, തങ്ങളുടെ ഉപയോഗം കഴിഞ്ഞ് സാധനങ്ങള്‍ കയറ്റു മതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടയില്‍ ഡച്ച് വിമാന കമ്പനിയായ കെ എല്‍ എം കീവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്നലെ റദ്ദാക്കി. മറ്റു വിമാന കമ്പനികളും സമാനമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ നാവിക പരിശീലനം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ശനിയാഴ്ച്ച വരെ വിമാനങ്ങള്‍ കരിങ്കടലിനും മുകളിലൂടെ പറക്കുന്നത് ഒഴിവാക്കണമെന്ന് ഉക്രെയിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.