പേട്ട-തൃപ്പൂണിത്തുറ മെട്രോ ആദ്യ ട്രയല്‍ റണ്‍ വിജയകരം

കൊച്ചി: ഇന്നലെ രാത്രി 12 മണിക്ക് ആരംഭിച്ച പേട്ടമുതല്‍ തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ പുലര്‍ച്ചെ നാലരക്ക് അവസാനിച്ചു. പേട്ട മെട്രോസ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് വൈഗ എന്ന ആറാം നമ്പര്‍ ട്രെയിന്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റ്ര് വേഗതയില്‍ സഞ്ചരിച്ചാണ് ട്രാക്ക് പരിശോധന നടത്തുന്നത്. രാത്രി 12 മണിക്ക് ആരംഭിച്ച ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി 12.56 ന് എസ്.എന്‍ ജംഗ്ഷനില്‍ എത്തി. 1.01 ന് പേട്ടയിലേക്ക് യാത്ര തിരിച്ചു, പുലര്‍ച്ചെ 4.30 വരെ ട്രയല്‍ റണ്‍ നീണ്ടു. ഇന്നും ട്രയല്‍ റണ്‍ തുടരും.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളത്തില്‍ പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പൈലിംഗ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് ആകെ നിര്‍മാണ ചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എന്‍ ജംഗ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആയി.

കെ.എം ആര്‍ എല്‍ ഡയറക്ടര്‍ (സിസ്റ്റംസ്) ഡി.കെ സിന്‍ഹ,ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍ രാജേന്ദ്രന്‍,ജനറല്‍ മാനേജര്‍മാരായ വിനു കോശി, മണി വെങ്കട് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ട്രയല്‍ റണ്‍ നടക്കുന്നത്.