‘പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പ്പര്യമില്ല’; ലോകായുക്തക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

കോഴിക്കോട്: ലോകായുക്ത തനിക്കെതിരെ നടത്തിയ വിമര്‍ശനത്തിന് ഫോസ്ബുക്ക് കുറിപ്പിലൂടെ ചുട്ട മറുപടിയുമായി തവനൂര്‍ എം.എല്‍.എ. കെ.ടി. ജലീല്‍. പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം- ജലീല്‍ കുറിപ്പിലൂടെ പരിഹസിക്കുന്നു.

കേരളത്തിലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസ്സിലാക്കാന്‍ 21 വര്‍ഷം വേണ്ടിവന്നുവെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ജലീലിനെതിരെ പരോക്ഷമായി വിമര്‍ശിച്ച ലോകായുക്തക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ച് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ————————————-

പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം. അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരന്‍ കര്‍ഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോല്‍സാഹിയായ പാവം കര്‍ഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരും. ജാഗ്രതൈ