ലോകായുക്ത ഓര്‍ഡിനനന്‍സിലും കെ-റെയിലിനും എതിരെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കത്തോലിക്ക മുഖപത്രം

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനനന്‍സിലും കെ-റെയിലിനും എതിരെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരം. ഈ രീതിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍ പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സര്‍ക്കാറെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കെ റെയില്‍ വരുന്ന വഴി കൂടി ചര്‍ച്ച ചെയ്യണം. എന്നാല്‍, ചര്‍ച്ചകളെ ഒഴിവാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളില്‍ പോലും അതിരടയാളക്കുറ്റി തറച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വലിയ പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ട്ടി നിശ്ചയിച്ച പൗരപ്രമുഖരമായി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. നിയമസഭയിലും ചര്‍ച്ച നടത്തിയില്ല. ജനങ്ങള്‍ക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതാണ്. കെ റെയിലിനെതിരെ കവിതയെഴുതിയ ഇടത് സഹയാത്രികന്‍ റഫീഖ് അഹമ്മദിന് എതിരെ ‘സാമൂഹ്യ’ മര്‍ദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം. ലോകായുക്തയെ വെറും അന്വേഷണ കമ്മീഷനാക്കിയെന്നും അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗമാക്കുന്നത് പ്രാഥമികമായ ഫാസിസ്റ്റ് തന്ത്രമെന്നും മുഖപ്രസംഗത്തല്‍ വിമര്‍ശിക്കുന്നു.

രാഷ്ട്രീയ തുല്യത എന്നത് ലോകത്തിലെ ഏറ്റവും മൂഢമായ വിശ്വാസമാണെന്നും പറഞ്ഞത് മുസോളിനിയാണ്. ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നവരും സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാസിസത്തിന്റെ വഴിയില്‍ത്തന്നെയാണെന്നും മുഖപ്രസംഗം ആഞ്ഞടിക്കുന്നു.