വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം റദ്ദാക്കണം; ഹർജി വിശാല ബെഞ്ചിന് വിട്ട് കർണാടക ഹൈക്കോടതി

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി വിശാല ബെഞ്ചിന് വിട്ടു. ജനറൽ പ്രഭുലിങ് നവദാഗിയാണ് കേസിൽ കർണാടക സർക്കാരിനായി ഹാജരായത്. കേസിൽ ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിനെ അദ്ദേഹം എതിർത്തു. ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് നൽകുന്നത് കേസിലെ ഹർജി അനുവദിക്കുന്നതിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കേസിലെ ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിശാലമായൊരു ബെഞ്ച് രൂപീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കോളജുകൾ നിർദേശിക്കുന്ന ഡ്രസ് കോഡുമായി ക്ലാസിലെത്താൻ വിദ്യാർഥികൾക്ക് ബാധ്യതയുണ്ട്. ഹിജാബ് മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന വിശദമായ വിധികൾ നിലവിലുണ്ടെന്നും കർണാടക സർക്കാറിനായി അഡ്വക്കേറ്റ് ജനറൽ കോടതിയോട് പറഞ്ഞു. എന്നാൽ സ്വന്തം വസ്ത്രം ധരിച്ച് സ്‌കൂളിൽ വരാനുള്ള അവകാശം വേണമെന്നായിരുന്നു ഹർജിക്കാർ കോടതിയിൽ വാദിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് ഹർജിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്.