ന്യൂഡൽഹി: പിൻസീറ്റിൽ നടുവിലായി ഇരിക്കുന്നവർക്ക് ഉൾപ്പടെ മുഴുവൻ യാത്രക്കാർക്കും ധരിക്കാനുള്ള സീറ്റ് ബെൽറ്റ് കാറുകളിൽ ഘടിപ്പിക്കണമെന്ന് നിർദ്ദേശം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹനനിർമാതാക്കൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം ഉടൻ കേന്ദ്ര ഗതാഗത മന്ത്രാലയം നൽകുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കരടുമാർഗരേഖ ഈ മാസം പുറത്തിറങ്ങുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് അഥവാ വൈ ആകൃതിയിലെ ബെൽറ്റ് ഘടിപ്പിക്കാനാണ് നിർദേശം നൽകുന്നത്. നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന മിക്കവാറും കാറുകളിലും മുന്നിലിരിക്കുന്നവർക്കും പിന്നിലിരിക്കുന്ന രണ്ടുപേർക്കും മാത്രമാണ് ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് നൽകിയിരിക്കുന്നത്. നിലവിൽ പിന്നിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് കുറ്റകരമല്ല. എന്നാൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരുമ്പോൾ പിന്നിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കും.
ഇപ്പോൾ ചുരുക്കം ചില കാറുകളിൽ നടുവിലുള്ള സുരക്ഷാ ബെൽറ്റുണ്ട്. ചിലതിൽ വയറിന് കുറുകെയായി ധരിക്കുന്ന ലാപ് ബെൽറ്റുകളാണ് പിന്നിലിരിക്കുന്നവർക്കായി കാണപ്പെടാറുള്ളത്. സ്വീഡിഷ് കാർ നിർമാതാക്കളായ വോൾവോ ആദ്യമായി അവതരിപ്പിച്ച ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് ലാപ് ബെൽറ്റിനേക്കാൾ ഏറെ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാറുകൾ സുരക്ഷിതമാക്കുന്നതിന് വേണ്ടി സർക്കാർ സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്. കാറുകളിൽ ആറ് എയർ ബാഗുകൾ സർക്കാർ അടുത്തിടെ നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിൻസീറ്റിൽ സീറ്റ് ബെൽറ്റും നിർബന്ധമാക്കാനൊരുങ്ങുന്നത്.

