സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാമ്പിനെ പിടിച്ചാല്‍ ഇനി നിയമ നടപടി

തിരുവനന്തപുരം: വനം വകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കു മാത്രമേ പാമ്പിനെ പിടിക്കാന്‍ അനുമതിയുള്ളൂവെന്ന് വനം വകുപ്പ് അധികൃതര്‍. വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പു പിടിത്തക്കാരനാണ്. എങ്കിലും സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ.മുഹമ്മദ് അന്‍വര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രളയത്തിനു ശേഷം പാമ്പു പിടിത്തക്കാരുടെ ആവശ്യം കൂടിയതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലന പരിപാടി ആരംഭിക്കുകയായിരുന്നു. 21 മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക. ഒറ്റ ദിവസമാണ് പരിശീലനം. അഞ്ചു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. എന്നാല്‍, നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടാല്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്യും.

1650 പേര്‍ക്ക് പരിശീലനം നല്‍കിയതില്‍ 928 പേര്‍ പാമ്പു പിടിത്തത്തില്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു പാമ്പുകടിയേറ്റാല്‍ ഒരു ലക്ഷം രൂപ വരെ ആശുപത്രി ചെലവായി നല്‍കും. മരിച്ചാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.