അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടില്‍; യോഗങ്ങള്‍ക്ക് അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രചരണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഹാളുകളിലും പുറത്തുമുളള തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്‍ഡോര്‍ ഹാളില്‍ 50 ശതമാനവും വലിയ മൈതാനങ്ങളില്‍ 30 ശതമാനവും ആളുകള്‍ക്ക് മാത്രമാണ് അനുമതി. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് വരെ പ്രചാരണത്തിന് അനുമതിയില്ല. വീടുകള്‍ തോറും ഇലക്ഷന്‍ പ്രചാരണത്തിന് പോകുന്നവര്‍ 20ലധികം ഉണ്ടാകാന്‍ പാടില്ല. വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും സ്ഥിതിഗതികളും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുമായി കമ്മീഷന്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമുണ്ടായത്. അതേസമയം, വലിയ രീതിയിലുള്ള റോഡ്ഷോകളും സൈക്കിള്‍ റാലികളും വാഹന റാലികളും പദയാത്രയുമൊന്നും നടത്താന്‍ അനുമതി നല്‍കിയിട്ടില്ല.

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നത്.