സ്വകാര്യത ഹനിക്കപ്പെട്ടു; ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നടിയുടെ കത്ത്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് നടി പ്രതികരിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന്‍ രേഖാമൂലം നല്‍കിയ വാദങ്ങള്‍ക്ക് ദിലീപ് ഇന്ന് മറുപടി നല്‍കും. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയിട്ടുണ്ട്. ബൈജു പൗലോസിന് ഈ കേസിന്റെ അന്വേഷണത്തില്‍ യാതൊരു റോളുമില്ല. ബൈജു പൗലോസിന് ബാലചന്ദ്രകുമാറിനെ മുന്‍ പരിചയമില്ല. പ്രതി ക്വട്ടേഷന്‍ നല്‍കിയത് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ്. നിയമനിര്‍മ്മാതാക്കള്‍ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

എന്നാല്‍, ക്രൈംബ്രാഞ്ച് പറയുന്ന കള്ളം പ്രോസിക്യൂഷന്‍ ഏറ്റുപറയുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ. രാമന്‍പിള്ള ഇന്നലെ വാദിച്ചു.