തിരുവനന്തപുരം: കെ-റെയിലിന് അനുമതി നൽകേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ-റെയിൽ എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമായി അവശേഷിക്കുമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഒട്ടും ലാഭകരമല്ലാത്ത പാരിസ്ഥിതിക്ക് വിഘാതമായ അശാസ്ത്രീയവും അഴിമതി മാത്രം ലക്ഷ്യമിട്ടുള്ളതുമായ പദ്ധതി നടപ്പാക്കാരുതെന്നാണ് ബിജെപിയുടെയും ജനങ്ങളുടെയും നിലപാട്. മോദി സർക്കാർ കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ-റെയിലുമായി മുമ്പോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും ഇനിയെങ്കിലും ഇടത് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കലിലിൽ നിന്നും സർവ്വെ നടപടികളിൽനിന്നും സർക്കാർ പിൻമാറണം. പൊലീസിന്റെ സഹായത്തോടെ ജനങ്ങളെ ഭയപ്പെടുത്തി സർവ്വെ കല്ലുകൾ സ്ഥാപിക്കുന്നത് പിണറായി സർക്കാർ തുടരുകയാണ്. ഇത് ഉടൻ അവസാനിപ്പിക്കണം. ഇനി കെ-റെയിൽ പദ്ധതി നടപ്പാകില്ലെന്ന് പിണറായി തിരിച്ചറിയണം. യഥാർത്ഥ ഡിപിആറാണ് തയ്യാറാക്കുന്നതെങ്കിലും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. വന്ദേഭാരത് എക്‌സ്പ്രസുകൾ കേരളത്തിന് കൂടുതൽ ലഭിക്കാനുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇതിന് വേണ്ടി റെയിൽവെ മന്ത്രിയോട് സംസാരിക്കാൻ പിണറായി തയ്യാറാകണം. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ബിജെപി റെയിൽവെ മന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

