തിരുവനന്തപുരം: സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളിലെ അധ്യാപകർ സൂചനാ പണിമുടക്കി നടത്തി. നിലവിൽ സ്‌കൂൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. സ്‌കൂൾ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സ്ഥിതിയാണ് സ്‌കൂൾ ഇപ്പോഴുള്ളത്.
സൈനിക സ്‌കൂളിലെ അധ്യാപകർക്ക് ഡിസംബർ മാസത്തെ ശമ്പളം 70 ശതമാനം മാത്രമേ നൽകാൻ കഴിഞ്ഞിട്ടുള്ളു. ജനുവരിയിലെ അവസാന പ്രവൃത്തി ദിവസമായ ജനുവരി 31-നും ജീവനക്കാർക്ക് ജനുവരി മാസത്തെ ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയത്.
അതേസമയം സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും കേരള സർക്കാരും തമ്മിലുള്ള ധാരണാപത്രം ഇതേവരെ ഒപ്പുവച്ചിട്ടില്ല. 2021 ജനുവരി മാസം ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചിരുന്നു. 2021 ജനുവരി 15 ന് സംസ്ഥാന ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇതിന് അംഗീകാരം നൽകുന്നതായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ധാരണാപത്രം ഒപ്പ് വെച്ചിട്ടില്ല. റവന്യു മന്ത്രാലയത്തിലാണ് നിലവിൽ ഈ ഫയലുള്ളത്. പ്രതിരോധ വകുപ്പ് നൽകുന്ന ഓഫീസർമാരുടേയും മറ്റു ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. എന്നാൽ കേന്ദ്രത്തിൽ നിന്നും ലഭിക്കാറുള്ള തുകയും ഇത്തവണ ലഭിച്ചിട്ടില്ലെന്നാണ് അധ്യാപകർ പറയുന്നത്.

