യുഎസില്‍ നാശം വിതച്ച് ബോംബ് സൈക്ലോണ്‍! അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

യുഎസിന്റെ കിഴക്കന്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന ശീതക്കൊടുങ്കാറ്റില്‍ 5 സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ ഗതാഗത, വൈദ്യുതി തടസ്സങ്ങള്‍ ഉടലെടുക്കുകയും, 7 കോടിയോളം ആളുകള്‍ക്ക് കൊടുങ്കാറ്റ് ബാധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ന്യേൂയോര്‍ക്കിലും മാസച്യുസിറ്റ്‌സിലും രണ്ടടിയോളം കനത്തില്‍ ഹിമനിക്ഷേപം ഉണ്ടായി. മാസച്യുസിറ്റ്‌സില്‍ ഒരു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 134 കിലോമീറ്ററോളം വേഗത്തിലാണു കാറ്റ് മേഖലയില്‍ വീശുന്നത്. കൊടുങ്കാറ്റിനെ ബോംബ് സൈക്ലോണ്‍ എന്ന വിഭാഗത്തിലാണു ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കിഴക്കന്‍ യുഎസിലേക്കുള്ള 4500 വിമാനസര്‍വീസുകള്‍ മരവിപ്പിച്ചിട്ടുണ്ട്. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നു ശരത്കാലത്ത് ഉത്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റും പേമാരിയുമാണ് ബോംബ് സൈക്ലോണ്‍ എന്നറിയപ്പെടുന്നത്. 1979 മുതല്‍ 2019 വരെയുള്ള 40 വര്‍ഷ കാലയളവില്‍ യുഎസില്‍ സംഭവിച്ച കൊടുങ്കാറ്റുകളില്‍ ഏകദേശം 7 ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് പഠനം വ്യക്തമാക്കുന്നത്. മറ്റുള്ള കൊടുങ്കാറ്റുകളെക്കാള്‍ അതി തീവ്രമായാണ് ഇവ ശക്തി പ്രാപിക്കുന്നത്. ‘ബോംബോജനസിസ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് തീവ്രതയുടെ പ്രധാന കാരണം.

കാനഡയിലെ മക്ഗില്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോണ്‍ ഗ്യാക്കുമാണ് സമഗ്രമായ പഠനത്തിന് ശേഷം ഇവക്ക് ബോംബ് സൈക്ലോണുകള്‍ എന്ന പേരു നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ബോംബ് സൈക്ലോണ്‍ യുഎസിന്റെയും കാനഡയുടെയും പടിഞ്ഞാറന്‍ തീരങ്ങളില്‍ രൂപപ്പെട്ടിരുന്നു. വടക്കു കിഴക്കന്‍ പസിഫിക് മേഖലയില്‍ ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റ കൊടുങ്കാറ്റായിരുന്നു അത്. ദശലക്ഷക്കണക്കിന് യുഎസ് ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഈ ബോംബ് സൈക്ലോണ്‍ മൂലം സംഭവിക്കുകയുണ്ടായി.