പ്രവചനാതീതം അഫ്ഗാന്‍: അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ കടന്നു

ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ സെമിയിലെത്തി. ആദ്യമായാണ് അഫ്ഗാനിസ്താന്‍ ഐസിസിയുടെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ നാല് റണ്‍സിന് കീഴടക്കിയാണ് അഫ്ഗാന്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്.

ശ്രീലങ്ക അഫ്ഗാനെ വെറും 134 റണ്‍സിലാണ് ഓള്‍ ഔട്ടാക്കിയത്. 9.1 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വിനുജ റാന്‍പോളാണ് അഫ്ഗാന്റെ നടുവൊടിച്ചത്. നായകന്‍ വെല്ലാലാഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത അബ്ദുള്‍ ഹാദിയും 30 റണ്‍സെടുത്ത നൂര്‍ അഹമ്മദും മാത്രമാണ് അഫ്ഗാന്‍ നിരയില്‍ പിടിച്ചു നിന്നത്.

34 റണ്‍സെടുത്ത നായകന്‍ വെല്ലാലാഗെയാണ് ശ്രീലങ്കയ്ക്ക് വേണ്ടി പിടിച്ചു നിന്നത്. നാല് താരങ്ങള്‍ റണ്ണൗട്ടാകുകയും ചെയ്തു. അഫ്ഗാനുവേണ്ടി ബിലാല്‍ സമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ നവീദ് സദ്രാന്‍, നൂര്‍ അഹമ്മദ്, ഇസാറുള്‍ ഹഖ്, നംഗേയലിക്ക ഖറോട്ടെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: അഫ്ഗാനിസ്താന്‍ 47.1 ഓവറില്‍ 134/10. ശ്രീലങ്ക 46 ഓവറില്‍ 130/10