ഐഎസ്എല്ലില്‍ ഒഡീഷയെ തകര്‍ത്ത് ഹൈദരാബാദ്

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ് എഫ് സി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജെറി മാവിങ്താങയുടെ ഗോളില്‍ മുന്നിലെത്തിയ ഒഡിഷയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോയല്‍ ചിയാന്‍സെയുടെ ഗോളിലാണ് ഹൈദരാബാദ് സമനിലയില്‍ പിടിച്ചത്.

എഴുപതാം മിനിറ്റില്‍ ജാവോ വിക്ടര്‍ ഹൈദരാബാദിന് ലീഡ് സമ്മാനിച്ച് രണ്ടാം ഗോള്‍ നേടി. തൊട്ടുപിന്നാലെ ആകാശ് മിശ്ര ഹൈദരാബാദിന്റെ വിജയമുറപ്പിച്ച് മൂന്നാം ഗോളും ഒഡിഷ വലയിലെത്തിച്ചു. എന്നാല്‍ 84-ാം മിനിറ്റില്‍ ജോനാഥാസ് ജീസസിലൂടെ ഒറു ഗോള്‍ കൂടി മടക്കി ഒഡിഷ മത്സരം ആവേശകരമാക്കിയെങ്കിലും സമനില ഗോള്‍ മാത്രം കണ്ടെത്താന്‍ അവര്‍ക്കായില്ല. 45-ാം മിനിറ്റില്‍ ജെറി ഒഡിഷയെ മുന്നിലെത്തിച്ചു. നന്ദകുമാര്‍ ശേഖറിന്റെ പാസില്‍ നിന്നായിരുന്നു ജെറിയുടെ ഗോള്‍. എന്നാല്‍, രണ്ടാം പകുതി പൂര്‍ണമായും ഹൈദരാബാദിന് അവകാശപ്പെട്ടതായിരുന്നു.

ആകാശ് മിശ്രയുടെ പാസില്‍ നിന്ന് ചിയാന്‍സെ 51-ാം മിനിറ്റില്‍ തന്നെ ഹൈദരാബാദിന് സമനില ഗോള്‍ സമ്മാമനിച്ചു. 70ാം മിനിറ്റില്‍ നായകന്‍ ജോവോ വിക്ടറിന്റെ ഒറ്റക്കുള്ള മുന്നേറ്റം ഹൈദരാബാദിന് ലീഡ് സമ്മാനിക്കുകയും ചെയ്തു. മൂന്ന് മിനിറ്റിനകം യാസിര്‍ മൊഹമ്മദിന്റെ ഫ്രീ കിക്കില്‍ നിന്ന് ആകാശ് മിശ്ര ഹൈദരാബാദിന്റെ ലീഡുയര്‍ത്തി. 84-ാം മിനിറ്റില്‍ റെഡീം തലാങിന്റെ പാസില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ ജൊനാഥാസ് ഒരു ഗോള്‍ കൂടി മടക്കി.