നീതി ആയോഗ് റാങ്കിംഗില്‍ കേരളത്തിന്റെ തുടര്‍ച്ചയായ നേട്ടം; റിപ്പബ്ലിക് ദിനത്തില്‍ പിണറായിയെ പുകഴ്ത്തി ഗവര്‍ണര്‍

തിരുവനന്തപുരം: കനത്തസുരക്ഷയില്‍ രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കൊവിഡ് മൂന്നാം തരംഗത്തിനെതിരായ പോരാട്ടത്തിനിടയിലും കേരളത്തിന് നീതി ആയോഗ് റാങ്കിംഗില്‍ തുടര്‍ച്ചയായി നേട്ടം കൈവരിക്കാന്‍ സാധിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളം അടിസ്ഥാന സൗകര്യ വികസനത്തില്‍ മികച്ച പുരോഗതി നേടിയെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഹൈവേ വികസനം, ജലപാത, ഗ്യാസ് പൈപ്പ് ലൈന്‍ എന്നിവ കമ്മീഷന്‍ ചെയ്തത് മികച്ച നേട്ടമാണ്. വാക്സിനേഷനിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാപേര്‍ക്കും ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചു.

സ്ത്രീധന പീഡനകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യമാണ്.
സാക്ഷരതയിലും ആരോഗ്യത്തിലും സ്‌കുള്‍ വിദ്യാഭ്യാസത്തിലെയും നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.