വർഗ്ഗീയ പ്രസംഗം; ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി കോടതി

ന്യൂഡൽഹി: ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഡൽഹി കോടതിയാണ് ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലും നടത്തിയ വർഗ്ഗീയ പ്രസംഗത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി കോടതിയുടെ നടപടി. കഴിഞ്ഞ 15 മാസമായി ഷർജീൽ ഇമാം തീഹാർ ജയിലിൽ തടവിൽ കഴിയുകയാണ്. 2020 ൽ നടന്ന ഡൽഹി കലാപത്തെ തുടർന്നാണ് യുഎപിഎ ചുമത്തി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യ ശിക്ഷാ നിയമപ്രകാരം 124 എ (രാജ്യദ്രോഹക്കുറ്റം), 153 എ (ശത്രുത പ്രോത്സാഹിപ്പിക്കൽ), 505 (2) (ശത്രുത സൃഷ്ടിക്കുന്ന പ്രസ്താവന), 153 ബി (ദേശീയ അഖണ്ഡതയെ മുൻവിധിയോടെ സമീപിക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്.

വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ജനുവരി 28 നാണ് ഷർജീൽ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതിക്കെതിരെ ജാമിയ മിലിയ സർവ്വകലാശാലയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഷർജീൽ വിവാദ പ്രസ്താവന നടത്തിയത്. ‘ നമ്മൾ 5 ലക്ഷം സംഘടിത ആളുകളുണ്ടെങ്കിൽ, നമുക്ക് ഇന്ത്യയുടെ വടക്ക്-കിഴക്ക് ഭാഗങ്ങളെ ഒറ്റപ്പെടുത്താം. സ്ഥിരമായോ അല്ലെങ്കിൽ കുറഞ്ഞത് ഒരു മാസമെങ്കിലും. റോഡുകൾ ബ്ലോക്ക് ചെയ്യാം, ട്രെയിൻ ഗതാഗതം തടയാം. അവർക്ക് ഒരു മാസത്തേക്ക് ഒന്നും ചെയ്യാനാവില്ല. ഇത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. അസമിനെ ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്തുക, അപ്പോൾ മാത്രമേ അവർ നമ്മുടെ വാക്കുകൾ കേൾക്കൂ – എന്നാണ് പ്രതിഷേധക്കാരോട് ഇമാം ആഹ്വാനം ചെയ്തത്.