ഫെബ്രുവരി പകുതിയോടെ രാജ്യത്ത് കോവിഡ് വ്യാപനം കുറയും; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഫെബ്രുവരി പകുതിയോടെ രാജ്യത്ത് കോവിഡ് വ്യാപനം കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ. ഫെബ്രുവരി 15 ഓടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചില മെട്രോ നഗരങ്ങളിൽ കേസുകൾ കുറയാൻ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് പ്രായപൂർത്തിയായ 74 ശതമാനം പേരും വാക്‌സിനേഷൻ പൂർത്തിയാക്കി.

പ്രധാന നഗരങ്ങളിലെല്ലാം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. മൂവായിരത്തിൽ താഴെ മാത്രമാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. കഴിഞ്ഞ ദിവസം കർണാടകയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇരുപത് ശതമാനമായാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മൂന്ന് ലക്ഷത്തി ആറായിരത്തി അറുന്നൂറ്റി നാല് പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 439 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി.