തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ സർവ്വകലാശാകളും പരീക്ഷകൾ മാറ്റിവെയ്ക്കുമ്പോൾ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കി കേരള ആരോഗ്യ സർവ്വകലാശാല. അടുത്തമാസം 2 ന് തന്നെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷ നടത്താനാണ് ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരീക്ഷ നടത്തുമെന്നാണ് സർവ്വകലാശാല അറിയിച്ചിട്ടുള്ളത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ്ഇപ്പോഴുള്ളത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒന്നാംവർഷ എംബിബിഎസ്സുകാർ മിക്കവരും പേ വാർഡിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പരീക്ഷ എഴുതുന്നത് എങ്ങനെയാണെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക. പരീക്ഷയിൽ തോറ്റാൽ ഒരു വർഷമാണ് വിദ്യാർത്ഥികൾക്ക് നഷ്ടമാകുക. സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫീസിനത്തിൽ ചെലവിട്ട ലക്ഷങ്ങളും നഷ്ടമാകും. ഇതെല്ലാം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സർവ്വകലാശാല വൈസ് ചാൻസലർക്ക് കത്ത് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയായതിനാൽ കേരളത്തിൽ മാത്രം തിയ്യതി പുനക്രമീകരിക്കാൻ കഴിയില്ലെന്നും നിലവിലെ സാഹചര്യങ്ങൾ അടുത്താഴ്ച ബോർഡ് ഓഫ് സ്റ്റഡീഡ് യോഗം ചേർന്ന് സർക്കാരിനെ ബോധിപ്പിക്കുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധിതർക്ക് പിപിഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിലിരുന്ന് പരീക്ഷയെഴുതാമെന്നും സർവ്വകലാശാല നിർദ്ദേശിക്കുന്നു.

