കോവിഡ് വ്യാപനം; പ്രചാരണ റാലികളുടെയും റോഡ്ഷോകളുടെയും വിലക്ക് നീട്ടി

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലികളുടെയും റോഡ്ഷോകളുടെയും വിലക്ക് നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനുവരി 31 വരെ വിലക്ക് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ച്ചയാണ് വിലക്ക് അവസാനിക്കേണ്ടിയിരുന്നത്. രണ്ടാം തവണയാണ് ഇത്തരത്തിൽ പ്രചാരണ റാലികളുടെയും റോഡ് ഷോകളുടെയും വിലക്ക് നീട്ടുന്നത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും അഞ്ചു സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായും തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. ഇതു രണ്ടാം തവണയാണ് ഇത്തരത്തിൽ വിലക്ക് നീട്ടുന്നത്.

അതേസമയം ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ജനുവരി 28 മുതലും രണ്ടാം ഘട്ടം നടക്കുന്നിടത്തെ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഫെബ്രുവരി ഒന്നു മുതലും പൊതുയോഗങ്ങളും മറ്റും നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. 500 പേർ അല്ലെങ്കിൽ പൊതുയോഗം നടക്കുന്ന ഗ്രൗണ്ടിന്റെ ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്.