പിണറായി സർക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തൻ നടപടി സ്വീകരിക്കാനാകൂവെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു മന്ത്രിക്ക് പ്രൊഫസർ പദവി നല്കാൻ കേരളം നൽകേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സർക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തൻ നടപടി സ്വീകരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ആർ. ബിന്ദുവിന് പ്രൊഫസർ പദവി നൽകാൻ വേണ്ടി യു.ജി.സി ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ച് കാലിക്കറ്റ് സർവകലാശാല 2018 നു ശേഷം വിരമിച്ചവർക്ക് പ്രൊഫസർഷിപ്പ് നൽകാൻ തീരുമാനിച്ച നടപടി അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കോളേജിൽ അദ്ധ്യാപികയായിരുന്ന ബിന്ദു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയം വിരമിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാലയ്ക്കു പിന്നാലെ ഇപ്പോൾ മറ്റു സർവകലാശാലകളിലും 2018 നുശേഷം വിരമിച്ചവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതനുസരിച്ച് 200 ഓളം അദ്ധ്യാപകർക്ക് 5 ലക്ഷം രൂപ വച്ച് ശമ്പള കുടിശിക നൽകുമ്പോൾ സർക്കാരിന് 10 കോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകും. കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത് തികച്ചും അധാർമികവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രൊഫസർ പദവി പേരിനൊപ്പം ചേർത്ത് മന്ത്രി ബിന്ദു പ്രചാരണം നടത്തിയതും, ബാലറ്റ് പേപ്പറിൽ പ്രൊഫസർ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. ഈ ഹർജി ദുർബലപ്പെടുത്താൻ വേണ്ടിയാണ് വിരമിച്ച മന്ത്രി ഉൾപ്പടെയുള്ള കോളേജ് അധ്യാപകർക്ക് പ്രൊഫസർ പദവി നൽകുവാൻ കാലിക്കറ്റ് സർവകലാശാല യു.ജി.സി ചട്ടങ്ങളിൽ ഇളവ് അനുവദിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിയുടെ അറിവോട് കൂടിയാണ് കാലിക്കറ്റ് സർവകലാശാല, സർക്കാരിന്റെയും യുജിസിയുടെയും ഉത്തരവ് മറികടന്നതെങ്കിൽ മന്ത്രി ഈ സ്ഥാനത്ത് തുടരുവാൻ അർഹയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസ്സറാക്കാൻ മുൻകയ്യെടുത്തതിന് പാരിതോഷികമായി കണ്ണൂർ സർവകലാശാല വി.സിക്ക് ചട്ടവിരുദ്ധമായി പുനർനിയമനം നൽകാൻ ഗവർണർക്ക് ശുപാർശ കത്തെഴുതിയ മന്ത്രി, തനിക്ക് പ്രൊഫസർ പദവി ലഭിക്കാൻ ഏത് ചട്ടവും ലംഘിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകുന്നതിന് രണ്ടാം റാങ്കിലേയ്ക്ക് തഴഞ്ഞ ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മലയാളം അദ്ധ്യാപകൻ ഡോ:ജോസഫ് സ്‌കറിയക്ക് കാലിക്കറ്റ് സർവകലാശാലയിൽ നടന്ന മലയാളം പ്രൊഫസറുടെ ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് ലഭിച്ചു. അസോസിയേറ്റ് പ്രൊഫസറുടെ ഇന്റർവ്യൂവിലും അദ്ദേഹത്തിനാണ് ഒന്നാംറാങ്ക്. രണ്ടു തസ്തികകളിലും ജോസഫ് സ്‌കറിയയുടെ മികവ് അംഗീകരിച്ചുകൊണ്ട് ഒന്നാം റാങ്ക് നൽകി. ഇത് കണ്ണൂർ സർവകലാശാലയിലെ രാഷ്ട്രീയ നിയമനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.