കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്. വിചാരണക്കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്.
അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്നും കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്നുമുള്ള ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങൾ ഹാജരാക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ അത് കോടതിയിൽ സമർപ്പിക്കണമെന്നുമായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

