കൊവിഡ്: കേരളത്തില്‍ സമ്പൂര്‍ണ്ണ അടച്ചുപൂട്ടലില്ലെന്ന് മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

‘കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവില്‍ സ്ഥിതി ഗുരുതരമാണ്. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, അതിനര്‍ത്ഥം സമ്പൂര്‍ണ അടച്ചുപൂട്ടലല്ല. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ 40ല്‍ കൂടുതലാണ് ടിപിആര്‍. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. 50 തിലേറെയാണ് തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്’- മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏറ്റവും ശാസ്ത്രീയമായി സമീപിക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. രണ്ടാം തരംഗത്തില്‍ സംഭവിച്ചത് പോലെ ഓക്‌സിജന്‍ ലഭ്യതക്ക് സംസ്ഥാനത്ത് ഇതുവരെ പ്രതിസന്ധിയുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.