കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നത്; പല പരിപാടികളും വേണ്ടെന്ന് വെച്ചെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഎം സമ്മേളനങ്ങൾ നടത്തി വരുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചുവെന്നും പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ വിമർശനം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം.

കളക്ടർമാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളിൽ പരിപാടി നടത്തുന്നത്. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ മുൻപത്തെ പ്രസ്താവയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. താൻ പറഞ്ഞത് ഒരു യാഥാർത്ഥ്യമാണ്. കോൺഗ്രസുകാർ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദുനാമധാരികൾ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാൻ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

ഗുജറാത്തിൽ പത്ത് ശതമാനം മുസ്ലിങ്ങളുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം പേരുള്ള ഒരാളെ പോലും കോൺഗ്രസ് മത്സരിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂനപക്ഷങ്ങൾക്ക് വലിയ പരിഗണന കോൺഗ്രസ് നൽകിയിരുന്നു. അതിൽ നിന്ന് ഒരു അകൽച്ച വന്നിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.