നിവിൻ പോളി നായകനായെത്തുന്ന തുറമുഖം എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരി 20 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. റിലീസ് നീട്ടിയ വിവരം ചിത്രത്തിന്റെഅണിയറ പ്രവർത്തകർ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അറിയിച്ചത്.
കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ തൊഴിലാളികൾ നടത്തിയ മുന്നേറ്റം പശ്ചാത്തലമാക്കുന്ന ചിത്രമാണ് തുറമുഖം. കെ എം ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിദംബരത്തിന്റെ മകൻ ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:
പിൻതലമുറയുടെ വിസ്മരിക്കപ്പെട്ട പരിത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. വ്യക്തികളുടെ ജയപരാജയങ്ങളേക്കാൾ വലിയ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലം. നമ്മുടെ ആഗ്രഹങ്ങൾക്കപ്പുറത്ത്, എന്നാൽ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ചില പ്രവർത്തികളാണ് ഈ കാലവും ആവശ്യപ്പെടുന്നത്. തുറമുഖത്തിൻറെ റിലീസ് ഒരിക്കൽക്കൂടി നീട്ടാൻ കൊവിഡ് സാഹചര്യം ഞങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കൊവിഡ് വർധനയ്ക്ക് ശമനമുണ്ടായി, സിനിമാ തിയറ്ററുകളിലേക്ക് നമുക്ക് സുരക്ഷിതമായും ആരോഗ്യകരമായും പോവാനാവുന്ന സാഹചര്യം ഉണ്ടാവുന്നവരേയ്ക്കും നാം കാത്തിരുന്നേ മതിയാവൂ. ആ ദിനങ്ങൾ ഏറെ അകലെയല്ലെന്ന് ഞങ്ങൾ കരുതുന്നു.

