നിയമലംഘനമില്ല; ചുരുളി സിനിമയ്ക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്

തിരുവനന്തപുരം: ചുരുളി സിനിമയ്ക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ലെന്നാണ് പോലീസ് റിപ്പോർട്ട്. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചത് മാത്രമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമയെന്നും സിനിമയിൽ നിയമലംഘനമില്ലെന്നും എഡിജിപി പത്മകുമാർ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡിജിപി അനിൽ കാന്തിന് സമിതി റിപ്പോർട്ട് കൈമാറി.

ചുരുളിയെന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹൈക്കോടതിയാണ് ചുരുളിയിലെ ഭാഷാ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സിമിതിയെ നിയമിച്ചത്. സിനിമക്കെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയിക്കാനാണ് ഹൈക്കോടതി എഡിജിപിക്ക് നിർദ്ദേശം നൽകിയത്.

ചുരുളി സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സമിതിയ്ക്ക് രൂപം നൽകിയത്. ഇവർ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ചുരുളി സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഡിജിപിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തിരുന്നു.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ നിന്നും സിനിമ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടിയത്.