പോലീസ് നടത്തട്ടെയെന്ന് തൊഴില്‍ വകുപ്പ്; നടപടിയാവാതെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുമെന്ന് തൊഴില്‍ വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പോലീസുകാര്‍ മുഖനേയുള്ള കണക്കെടുപ്പ് മാത്രമേ നടക്കൂ എന്നാണ് നിലവില്‍ തൊഴില്‍ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, വിവരശേഖരണത്തിന് തയ്യാറാക്കുമെന്ന പറഞ്ഞ മൊബൈല്‍ ആപ്പിന്റെ കാര്യത്തിലും ഒരു തീരുമാനവും ആയിട്ടില്ല. അന്യസംസ്താന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ആവാസ് പദ്ധതിയിലൂടെയുള്ള വിവരശേഖരണവും പാതി വഴിയില്‍ നിലച്ച അവസ്ഥയിലാണ്.

തൊഴിലാളികളുടെ കണക്കെടുപ്പ് കൂടി ലക്ഷ്യമാക്കി അവരുടെ ക്യാംപുകള്‍ സന്ദര്‍ശിക്കാനും തൊഴിലുടമകളുമായും കരാറുകാരുമായും നല്ല ബന്ധം സ്ഥാപിക്കാനും നേരത്തെ ഡിവൈഎസ്പിമാര്‍ക്കും സ്റ്റേഷന്‍ മേധാവികള്‍ക്കും പോലീസ് ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. കിഴക്കമ്പലം സംഭവത്തെ തുടര്‍ന്നാണ് ഇത്തരം നടപടികള്‍ മുന്നോട്ട് വെക്കാന്‍ തീരുമാനമായത്.

കേരളത്തിലേക്ക് ഒഴുകിയെത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്‌നാട്, കര്‍ണ്ണാടക, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, യുപി, അസം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.