കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച വിഐപി താനല്ലെന്ന് വ്യക്തമാക്കി കോട്ടയത്തെ പ്രവാസി വ്യവസായി മെഹ്ബൂബ് രംഗത്ത്. ദിലീപിനെ അറിയാമെങ്കിലും അടുത്തകാലത്തൊന്നും അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടില്ലെന്നാണ് മെഹബൂബ് അറിയിച്ചത്. ദിലീപുമായിട്ട് ബന്ധമുണ്ടെങ്കിലും ആകെ ആ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ്. മൂന്നു കൊല്ലം മുൻപാണ് ദിലീപിന്റെ വീട്ടിൽ പോയത്. ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനമെന്നും അന്ന് ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദിലീപിനെ ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അന്ന് പോയതെന്നും ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണോ വീട്ടിൽ പോയതെന്ന് ഓർമയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടല്ല ദിലീപിനെ കണ്ടത്. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. ദിലീപ് തന്നെ ‘ഇക്ക’ എന്നാണ് വിളിക്കുന്നത്. ബാലചന്ദ്രകുമാറിനെ അറിയില്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾ പൊലീസ് തെളിയിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂ. നാർകോ അനലിസിസ് പരിശോധനയ്ക്കുൾപ്പെടെ എന്തിനും താൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആരും ഇതും വരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഏൽപ്പിച്ചത് ഒരു വിഐപി ആണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഗൾഫിൽ നിന്നും ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ പറഞ്ഞത്. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങൾ കാണാൻ ദിലീപ് ക്ഷണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റിനിർത്തണമെന്ന് നടൻ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കുമെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു.

