എന്തു സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജം; ചൈനീസ് ഭീഷണി ഒരർത്ഥത്തിലും കുറഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി

ന്യൂഡൽഹി: എന്തു സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് കരസേന മേധാവി ജനറൽ എം എം നരവാനെ. അതിർത്തിയിൽ ചൈനീസ് ഭീഷണി ഒരർത്ഥത്തിലും കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിരവധി തർക്കപ്രദേശങ്ങളിൽ നിന്ന് ഇരു സൈന്യവും പരസ്പരധാരണയോടെ പിന്മാറി. വടക്കൻ അതിർത്തിയിൽ സൈനിക സന്നാഹം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആർമി ദിവസത്തോട് അനുബന്ധിച്ചുള്ള വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ആവർത്തിക്കുന്നുണ്ട്. ആ ഭാഗത്തെ നമ്മുടെ അയൽരാജ്യത്തിന്റെ നീചമായ പ്രവർത്തനങ്ങളെയാണ് ഈ നീക്കങ്ങൾ തുറന്ന് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൈന, പാകിസ്താൻ അതിർത്തികളിലെ നിലവിലെ അവസ്ഥകളെ കുറിച്ചും അദ്ദേഹം വിശദമാക്കി. പടിഞ്ഞാറ് ഭാഗത്ത് വിവിധ ലോഞ്ച് പാഡുകളിൽ തീവ്രവാദികളുടെ കേന്ദ്രീകരണം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പതിനാലാമത് ഇന്ത്യ ചൈന കമാൻഡർ തല ചർച്ച ആരംഭിച്ചു. ലഫ്റ്റനന്റ് ജനറൽ അനിന്ദ്യ സെൻഗുപ്തയാണ് ചർച്ചയിൽ ഇന്ത്യയെ നയിക്കുന്നത്. ഗൽവാൻ താഴ്‌വരയിൽ നിന്നും പാങ്കോംഗ് തടാക തീരത്ത് നിന്നും പിന്മാറാൻ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു.