സംസ്ഥാനത്തെ കോവിഡ് മരണം അരലക്ഷം കവിഞ്ഞു; ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 50,053 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ 19 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 277 മരണങ്ങളുമാണ് ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 50,053 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞതെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് വ്യാപനം ഗണ്യമായി വർധിക്കുന്നതായി മന്ത്രി പറഞ്ഞു. രോഗവ്യാപനം വർധിക്കുന്നത് ഒഴിവാക്കാൻ ഓരോരുത്തരും വ്യക്തിപരമായി ശ്രദ്ധിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരാഴ്ച്ചക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് 100 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 20 നും 40 നുമിടയിൽ പ്രായമുളളവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെൽറ്റാ, ഒമിക്രോൺ കേസുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയുണ്ട്. രോഗം വർദ്ധിച്ചാൽ ആശുപത്രികളിൽ സൗകര്യങ്ങൾക്ക് സംസ്ഥാനത്ത് പരിമിതിയുണ്ട്. അതിനാൽ ശ്രദ്ധ പുലർത്തണമെന്നും ഒമിക്രോൺ ക്ലസ്റ്ററുകൾ സംസ്ഥാനത്ത് ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം കൂടുന്നുണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണം. പാർട്ടി സമ്മേളനങ്ങൾക്കും കോവിഡ് പ്രോട്ടോകോൾ ബാധകണ്. ജനങ്ങൾ അനാവശ്യമായ യാത്ര ഒഴിവാക്കണമെന്നും പൊതുയോഗങ്ങൾ ഒഴിവാക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.