തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കേരള സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ നൽകിയ കത്തിലെ ഭാഷയെ വിമർശിച്ചാണ് ഗവർണർ രംഗത്തെത്തിയത്. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞു.
രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇങ്ങനെയാണോ ഒരു വൈസ് ചാൻസലറുടെ ഭാഷയെന്ന് അദ്ദേഹം ചോദിച്ചു. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ സിൻഡിക്കേറ്റ് യോഗം വിളിച്ചാണ് വൈസ് ചാൻസലർ തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാൽ മറ്റാരുടേയോ നിർദേശമാണ് അദ്ദേഹം മറുപടി നൽകിയത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചിരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഗവർണർ വ്യക്തമാക്കി.
രാഷ്ട്രപതിയ്ക്ക് ഡി-ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ വൈസ് ചാൻസലർ പറ്റില്ലെന്നാണ് മറുപടി നൽകിയത്. കത്തിലെ ഭാഷ കണ്ട് അതിന്റെ ഞെട്ടലിൽ നിന്ന് ഏറെ സമയമെടുത്താണ് താൻ മോചിതനായത്. പിന്നീട് ചാൻസലറെ വിളിച്ചു. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നൽകാനാവില്ലെന്ന മറുപടി നൽകിയതെന്ന് വിസി പറഞ്ഞു. എന്നാൽ ചാൻസലർ എന്ന നിലയിൽ തന്നെ ധിക്കരിക്കുന്ന നടപടിയാണുണ്ടായത്. താൻ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ലെന്നും ഇനി അത് പറ്റില്ലെന്നും അദ്ദേഹം ഗവർണർ മുന്നറിയിപ്പ് നൽകി.

