പ്രധാനമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച്ച; അന്വേഷണത്തിന് മൂന്നംഗ കേന്ദ്രസംഘത്തെ നിയോഗിച്ചു

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. സുരക്ഷാ ക്രമീകരണത്തിലെ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ കേന്ദ്രസംഘത്തെയാണ് നിയോഗിച്ചത്.

കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടറി സുധീർ കുമാർ സക്‌സേനയാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഐ.ബി ജോയിന്റ് ഡയറക്ടറും എസ്.പി.ജി ഐ.ജിയുമാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഫിറോസ്പൂരിലെ സുരക്ഷാ മുന്നൊരുക്കങ്ങളിൽ വന്ന വീഴ്ച്ചകളെ കുറിച്ച് കേന്ദ്രസംഘം വിലയിരുത്തും.

അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന്റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷ ശക്തമാക്കാൻ നിർദേശിച്ച് ജനുവരി 1,2,4 തീയതികളിൽ പഞ്ചാബ് പൊലീസിന് മുന്നറിയിപ്പ് ലഭിച്ചതിന്റെ തെളിവാണ് പുറത്തു വന്നത്. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് തെളിവുകൾ പുറത്തുവിട്ടത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുവരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് കർഷകർ നൽകുന്ന വിശദീകരണം. സുരക്ഷാ സേനയിലുൾപ്പെട്ട ആരെങ്കിലും തങ്ങളോട് പറഞ്ഞിരുന്നെങ്കിൽ വഴിമാറിക്കൊടുക്കുമായിരുന്നുവെന്നും പ്രധാനമന്ത്രിയെ വഴിയിൽ തടയുകയെന്നത് തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും കർഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളം പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.