കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല; എതിർകക്ഷികൾക്കും നോട്ടീസ് അയച്ച് കോടതി

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു കൊണ്ടുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക. ഡിസംബർ 15 നാണ് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.

സംസ്ഥാനത്ത് കുപ്പി വെള്ളത്തിനു പരമാവധി വില ലിറ്ററിനു 13 രൂപയായി നിശ്ചയിച്ച് 2020 മാർച്ചിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്. കുപ്പിവെള്ള കമ്പനികൾ പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ മുദ്രണം ചെയ്യേണ്ടതാണെന്നും സർക്കാർ അറിയിച്ചിരുന്നു. അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 2019 ജൂലൈ 19ന് കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു കുപ്പിവെള്ളത്തിന് വില നിയന്ത്രണം ഏർപ്പെടുത്തിയത്.

ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് സർക്കാർ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജി പരിഗണിച്ചായിരുന്നു നടപടി. ഭക്ഷ്യസാമഗ്രികൾ കേന്ദ്ര അവശ്യസാധന നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്നും വില തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഇത് അംഗീകരിച്ചു കൊണ്ടായിരുന്നു കോടതി വിധി.