കെ-റെയിൽ പദ്ധതി ഒരു കാരണവശാലും നടത്തിക്കില്ല; ക്രമസമാധാന പ്രശ്‌നം സർക്കാർ നോക്കിക്കോളൂവെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിന്റെ നട്ടെല്ല് തകർത്ത് സ്വകാര്യ കമ്പനിയിൽ നിന്ന് കോടികൾ കമ്മീഷൻ വാങ്ങാനുള്ള പിണറായി വിജയന്റെ കെ-റെയിൽ പദ്ധതി ഒരു കാരണവശാലും നടത്തിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. യാതൊരു വിധ ടെൻഡർ നടപടികളും ഇല്ലാതെ ലക്ഷം കോടിയുടെ കരാർ ഒരു ഏജൻസിയ്ക്ക് കൊടുക്കാൻ ഖജനാവിലെ പണം പാർട്ടി ഓഫീസിൽ നിന്നോ പിണറായി വിജയന്റെ കുടുംബത്ത് നിന്ന് കൊണ്ടുവന്നതോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. ലാവ്‌ലിനേക്കാൾ ഇരട്ടി കമ്മീഷൻ വാങ്ങാൻ പിണറായി വിജയൻ ആസൂത്രണം ചെയ്യുന്ന കാലഹരണപ്പെട്ട പദ്ധതിയാണ് കെ-റെയിലെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം മെച്ചപ്പെടുത്താനുള്ള ബദൽ സംവിധാനങ്ങൾ ഇവിടുണ്ട്. വലിയ നഷ്ടം നേരിടേണ്ടി വരുന്ന ജനതയോട് മുഖ്യമന്ത്രി ഗിരിപ്രഭാഷണം നടത്തിയിട്ട് കാര്യമില്ല. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകർത്തെറിയാൻ പോകുന്ന കെ റയിൽ പദ്ധതിയ്ക്ക് സിപിഎം പോഷക സംഘടനകളും ഘടകകക്ഷികളും അണികളും എതിരാണെന്ന് അദ്ദേഹം വിശദമാക്കി.

കോടതിയെ വെല്ലുവിളിച്ചും ജനവികാരത്തെ ധിക്കരിച്ചും ഈ നാടിന്റെ പൊതുതാത്പര്യത്തെ ചവിട്ടിമെതിച്ചും കമ്മീഷൻ അടിക്കാനുള്ള ഒരു പണക്കൊതിയന്റെ മനസ്സോടെ മുന്നോട്ടു നീങ്ങിയാൽ നിങ്ങളെ തടുക്കാനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്ന് പിണറായി വിജയനും സിപിഎമ്മിനും മുന്നറിയിപ്പ് നൽകുകയാണ്. പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തു വിടാതെ, ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താതെ ഒരു കാരണവശാലും ഈ പദ്ധതി നടത്താൻ തങ്ങൾ അനുവദിക്കില്ലെന്ന് കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

കെ റെയിൽ നടത്തണമെന്ന വാശിയോടെ സർക്കാർ മുന്നോട്ട് പോയാൽ യുദ്ധസന്നാഹമൊരുക്കി കോൺഗ്രസ് തടുക്കും. കോടതി വിധി മാനിക്കാതെ കെ റെയിൽ സ്ഥാപിച്ച കല്ലുകൾ ഞങ്ങൾ പിഴുതെറിയുമെന്നും ക്രമസമാധാന പ്രശ്‌നം സർക്കാർ നോക്കിക്കോളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.