അഗസ്ത്യാർകൂടത്തേക്കുള്ള പാത വീണ്ടും തുറക്കുന്നു; ബുക്കിംഗ് ആരംഭിച്ചു, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തേക്കുള്ള പാത വീണ്ടും തുറക്കുന്നു. 44 ദിവസത്തേക്കാണ് ട്രക്കിംഗിന് അവസരം ഒരുക്കിയിരിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രക്കിംഗിന് അനുമതി നൽകിയത്. പരമാവധി 100 പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുന്നത്.

ഓൺലൈനായി ബുക്കിംഗ് നടത്തിവേണം യാത്രയ്ക്കുള്ള അനുമതി നേടേണ്ടതെന്ന് അധികൃതർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളിലക്കം ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ അഗസത്യാർകൂടത്തിൽ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ-ഡെവലപ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking എന്ന ഓൺലൈനായി ബുക്ക് ചെയ്ത് ടിക്കറ്റെടുക്കാം. ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരേണ്ടതാണ്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ. അക്ഷയ കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യുമ്പോൾ പത്ത് പേർ വരെ ഉൾപ്പെടുന്ന ടിക്കറ്റിന് അധികമായി 70 രൂപയും അഞ്ച് പേർ വരെ ഉൾപ്പെടുന്ന സംഘത്തിന് 50 രൂപയും അധികമായി നൽകേണ്ടി വരും.

നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമാകും ട്രക്കിംഗിന് അനുമതി ലഭിക്കുക. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ട്രക്കിംഗിന് അനുമതി ഉണ്ടാകില്ല. സ്ത്രീകൾക്ക് അപേക്ഷിക്കാൻ അനുമതിയുണ്ട്. എന്നാൽ ഇവർക്ക് പ്രത്യേക പരിഗണനകളൊന്നും ഉണ്ടാകില്ല. ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയിൽ കാർഡുമായി എത്തിയാൽ മാത്രമേ ട്രക്കിംഗിന് അനുമതി ലഭിക്കു. പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം ഒരു ഗൈഡിനെ അനുവദിക്കും. രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് പകർപ്പും അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രയ്ക്ക് നിർബന്ധമാണ്.

അതേസമയം ട്രക്കിംഗിനെത്തുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കൂടുതൽ വിവരങ്ങൾക്കായി തിരുവനന്തപുരം പി ടി പി നഗറിലുള്ള വൈൽഡ്‌ലൈഫ് വാർഡൻറെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 0471-2360762.