ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തതില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് അട്ടിമറിക്കപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി വ്യക്തമാക്കി. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ഒരേ കാരണത്താല്‍ രാജിവെച്ചതും നടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. പുതിയ വെളിപ്പെടുത്തലുകളാണു പുറത്തുവന്നതെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞാഴ്ച കോടതിയെ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിനെതിരെ ദിലീപും ഡിജിപി അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. തന്നെ ബ്ലാക്മെയില്‍ ചെയ്യാനാണ് ഉദ്ദേശമെന്ന്് ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന്റെ ആരോപണം ഗൗരവതരമാണെന്നാണു അന്വേഷണ സംഘത്തിന്റെ നിലപാട്.

അതേസമയം, മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയിലുള്ള കാര്യങ്ങള്‍ തന്നെയാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയതും. നാലു വര്‍ഷമായിട്ടും പരാതി നല്‍കാതിരുന്നതു പേടിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകും വരെ വിചാരണ നടപടി നിര്‍ത്തിവെക്കണമെന്ന അപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും.