തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാകില്ലെന്ന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഗുരുവായൂർ ദേവസ്വം. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത് നിയമപരമാണെന്ന് ദേവസ്വം ബോർഡ് ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കുന്നത്. ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതെന്നും ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ഹർജിയിൽ പറയുന്നു. സ്റ്റാൻഡിങ് കൗൺസൽ എം.എൽ. ജിഷ്ണുവാണ് ഗുരുവായൂർ ദേവസ്വം ബോർഡിന് വേണ്ടി ഹർജി സമർപ്പിച്ചത്.
10 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രളയ കാലത്തും കോവിഡ് കാലത്തുമായി കൈമാറിയിരുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്നായിരുന്നു ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ്. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്ക്കാനാകില്ലെന്ന് കോടതി അറിയിച്ചിരുന്നു.
ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം ബോർഡിന്റെ ചുമതല. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തിൽ സംഭാവന കൈമാറാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നു.

