ജനീവ: ലോകത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ തിങ്കളാഴ്ച 4.4 ലക്ഷം പേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ലോകത്താകമാനം പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ ലോകത്തിലെ ആരോഗ്യസംവിധാനങ്ങളെ മുഴുവൻ തകിടം മറിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പ്. രോഗബാധ നന്നേ ദുർബലമായിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപകടരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ചൈനയിലും രോഗബാധ വർധിക്കുകയാണ്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിട്ടുണ്ട്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 4500 വിമാനങ്ങളാണ് റദ്ദാക്കിയത്. പൈലറ്റുമാർക്കും മറ്റും രോഗബാധയുണ്ടായതിനാലും അവർ കോവിഡ് ബാധിച്ചവരുമായി ബന്ധം പുലർത്തിയതിനാലുമാണ് ഇത്രയ്ക്കധികം വിമാനങ്ങൾ റദ്ദാക്കിയത്.
ബ്രിട്ടണിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും രോഗവ്യാപനം ഉയരുകയാണ്. ഫ്രാൻസിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏകദേശം 1.79 ലക്ഷം പേരിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി ഫ്രാൻസ് ആഴ്ചയിൽ മൂന്ന് ദിവസം വർക് ഫ്രം ഹോം നിർബന്ധമാക്കി.

