സിപിഎമ്മിനെ എസ്ഡിപിഐ ഹൈജാക്ക് ചെയ്തുകഴിഞ്ഞു; പരിഹാസവുമായി അഡ്വ. ജയശങ്കർ

കൊച്ചി: സിപിഎമ്മിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷികൻ അഡ്വ. ജയശങ്കർ. സിപിഎമ്മിനെ എസ്ഡിപിഐ ഹൈജാക്ക് ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇതു പറഞ്ഞാൽ സിപിഎമ്മും എസ്ഡിപിഐക്കാരും കോപിക്കും. ആരു കോപിച്ചാലും തനിക്ക് ഗ്രാസാണെന്നും . അദ്ദേഹം വ്യക്തമാക്കി. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈരാറ്റുപേട്ട മോഡലിലുള്ള സിപിഎം – എസ്ഡിപിഐ സഖ്യം വരും കാലത്തെ കേരള രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ചില എസ്ഡിപിഐക്കാർ ഇപ്പോൾ സിപിഎമ്മിലാണ് പ്രവർത്തിക്കുന്നത്. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ പ്രകടനം നടത്തുന്നു. മുദ്രാവാക്യം മുഴക്കുന്നു. സൈബറിടങ്ങളിലാണിത് കൂടുതൽ പ്രകടനം. പകൽ സിപിഎമ്മിലും രാത്രി എസ്ഡിപിഐയിലുമാണ് പ്രവർത്തനമെന്ന് അദ്ദേഹം പരിഹസിച്ചു. എപ്പോൾ വേണമെങ്കിലും ഇവർ മാറി പ്രവർത്തിക്കാം. സിപിഎമ്മിൽ ഉറച്ചുനിന്ന് എസ്ഡിപിഐക്കുവേണ്ടി പ്രവർത്തിക്കുന്നവരുണ്ട്. ഇക്കാര്യം കോടിയേരിക്കും പിണറായിക്കും അറിയാം. സിപിഎം നേതാക്കൾക്ക് എല്ലാം അറിയാമെന്നും പക്ഷെ അവർ താത്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഈ രഹസ്യം മൂടിവച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്ഡിപിഐക്കാരുടെ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ വീട് വട്ടവടയിലാണ്. അഭിമന്യുവിന്റെ ഓർമ്മകളെപ്പോലും പങ്കിലമാക്കുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പ്രചാരണം ഉണ്ടായി. എസ്ഡിപിഐക്കാരുടെ തോളിൽ കൈയിട്ട് നടക്കുന്ന മച്ചമ്പിമാരാണ് സിപിഎം എന്ന പരമസത്യം പുറത്തുവന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.