തൊഴിലാളികളിലെ ക്രിമിനലുകള്‍; അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ അതിഥി തൊഴിലാളികള്‍ പ്രതികളായത് 3650 കേസുകളില്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അതിഥി തൊഴിലാളികള്‍ പ്രതികളായത് 3,650 ക്രിമിനല്‍ കേസുകളില്‍. നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി നല്‍കുകയായിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 25,000ത്തോളം തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വരികയായിരുന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല.

പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുണ്ടെങ്കിലും കരാറുകാര്‍ പലരും പാലിക്കാറില്ല. പോലീസ് സ്റ്റേഷനുകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടക്കാറില്ല. പരിശോധനകള്‍ ഇല്ലാതായതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികള്‍ പോലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കേരളത്തില്‍ എത്തുന്നുണ്ട്. ഇവരുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴില്‍ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് ഇത് വരെ പ്രാവര്‍ത്തികമായിട്ടില്ലല്ല.

കേസുകളുടെ എണ്ണം

2016- 639

2017- 744

2018- 805

2019- 978

2020- 484