രാഷ്ട്രപതിയെ ചുറ്റിച്ച് സംഘാടന പിഴവുകള്‍; ശുചിമുറിയില്‍ വെള്ളമില്ല, മിനിറ്റുകള്‍ക്കുള്ളില്‍ വെള്ളം കൊണ്ട് വന്നത് ബക്കറ്റില്‍

പൂജപ്പുര: കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിയില്‍ സംഘാടന പിഴവ്. പി.എന്‍. പണിക്കര്‍ പ്രതിമാ അനാച്ഛാദന വേദിയോട് ചേര്‍ന്ന ശുചിമുറിയില്‍ അടിസ്ഥാന സൗകര്യം ഇല്ലായിരുന്നു. ശുചിമുറി ഉപയോഗിക്കുന്നതിനായി അദ്ദേഹം അകത്ത് കയറിയപ്പോള്‍ വെള്ളമില്ലാത്തതിനാല്‍ അദ്ദേഹം പുറത്ത് മിനിറ്റുകളോളം കാത്തുനിന്നു. രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ വലിയ സംഘാടന പിഴവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

നേരത്തെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം സമാന്തരമായി എത്തി നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായിരുന്നു. ഇത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാഷ്ട്രപതിയെ സ്വീകരിച്ച ശേഷം പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായത്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയ്റ്റുകയായിരുന്നു.

പതിനാലെണ്ണത്തില്‍ ഒന്‍പതാമത്തെ സ്ഥാനത്തായിരുന്നു കാര്‍ കയറ്റിയത്. അപ്രതീക്ഷിതമായ നീക്കത്തില്‍ പുറകിലുള്ള വാഹനങ്ങള്‍ക്ക് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വലിയ സുരക്ഷാ വീഴ്ചയാണിതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിലയിരുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി.