ഇന്ത്യൻ പൗരത്വത്തിനായി ഇതുവരെ സമർപ്പിക്കപ്പെട്ടത് 10,365 അപേക്ഷകൾ; അപേക്ഷ നൽകിയവരിൽ 70 ശതമാനവും പാകിസ്താനികൾ

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കാനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരിൽ 70 ശതമാനവും പാകിസ്താനികൾ. കേന്ദ്രസർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഡിസംബർ 14 വരെയുള്ള കണക്കുപ്രകാരം പാകിസ്താനിൽ നിന്നുള്ള 7306 അപേക്ഷകൾ തീർപ്പുകൽപ്പിക്കാനായി അവശേഷിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

10,635 അപേക്ഷകളാണ് ഇന്ത്യൻ പൗരത്വം ലഭിക്കാനായി കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിൽ നിന്നും 1152 അപേക്ഷകളും ശ്രീലങ്കയിൽ നിന്നും 223 അപേക്ഷകളും അമേരിക്കയിൽ നിന്നും 223 അപേക്ഷകളും തീർപ്പുകൽപ്പിക്കാനുണ്ട്. നേപ്പാളിൽ നിന്നുള്ള 89 അപേക്ഷകളും ബംഗ്ലാദേശിൽ നിന്നുള്ള 161 അപേക്ഷകളും തീർപ്പുകൽപ്പിക്കാനുണ്ടെന്ന് കേന്ദ്രസഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു. ചൈനയിൽ നിന്ന് 10 അപേക്ഷകളാണ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇന്ത്യൻ പൗരത്വം നൽകാനുള്ള അധികാരമുള്ളത്. അപേക്ഷകളിൽ വിശദമായ അന്വേഷണവും സൂക്ഷ്മ പരിശോധനയും നടത്തിയ ശേഷം മാത്രമെ മന്ത്രാലയം പൗരത്വം അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള 3117 പേർക്കാണ് ഇന്ത്യൻ പൗരത്വം നൽകിയത്.