60 കഴിഞ്ഞവര്‍ക്ക് നാലാം ഡോസ് വാക്‌സിനുമായി ഇസ്രയേല്‍; യുഎസില്‍ പരിശോധന കൂട്ടുമെന്ന് ബൈഡന്‍

ജറുസലേം: നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നതിനിടെ രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. നേരത്തെ ബ്രിട്ടണിലും അമേരിക്കയും ഒമിക്രോണ്‍ മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലും ഒമിക്രോണ്‍ വകഭേദം ബാധിച്ച് 60 കാരന്‍ മരണപ്പെട്ടത്. രണ്ടാഴ്ചയായി ഇയാള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആദ്യ രാജ്യമാണ് ഇസ്രയേല്‍. കൂടാതെ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നാലാം ഡോസ് വാക്‌സിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്.

അതേസമയം, അമേരിക്കയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. സര്‍ക്കാര്‍ 500 മില്യണ്‍ സൗജന്യ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിലവിലുള്ള സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പറഞ്ഞു.